Thursday, November 8, 2012

അവള്‍

അവള്‍  
..................
...........
കവിത
ടി.സി . സതീശന്‍


മണ്‍ചിരാതുകള്‍ മിഴി തെളിച്ചപ്പോള്‍
അണിയലങ്ങള്‍ മിനുക്കീ
ഉടയാഭരണങ്ങള്‍ അണിഞ്ഞു
മുഖമെഴുത്തിനു കരിമഷിയെഴുതുകയായിരുന്നു
അവള്‍ ..

ഇമകള്‍ പാതിയൊഴിഞ്ഞ്
നിലാവ് നിഴല് കാണാതെ വഴി പിരിഞ്ഞപ്പോള്‍
ഈറന്‍ വാര്‍മുടി കാറ്റില്‍ ചുഴറ്റി , ഉലര്‍ത്തി
മുടിയേറ്റിന്  മുടിയൊരുക്കി ,
മുഖമൊരുക്കുകയായിരുന്നു അവള്‍
മണ്‍ചിരാതുകള്‍ മിഴിയടച്ചപ്പോള്‍ പടിയിറങ്ങീ നിഴലും നിലാവും അണിയലങ്ങളുരിഞ്ഞ് നഗ്നമേനിയില്‍
ദാരകന്റെ ദംഷ്ടകള്‍ക്കു മുന്നില്‍
ആളും തീയായി ഉരുകിയാടുകയാണവള്‍

ഉറഞ്ഞു തുള്ളും  കുരിപ്പുകുമിളകളില്‍
പത്തി പതിവെച്ച്  പതം വെക്കയായിരുന്നു
തന്‍ കോര്‍മ്പല്ലുകള്‍ കുത്തിയിറക്കി
കെട്ടചോര കൊത്തിയെടുത്തു
ദംഷ്ടകള്‍ കൊമ്പു കുഴലുപോലെയാ
ക്കി അവള്‍


വേണ്ട , വീരചരിതമായി കുറിച്ചിടേണ്ടാ
ആണ്ടു തോറും കേട്ടിയാടേണ്ടാ ..
ഇതു ലോകമുറിയില്‍ കെട്ടവാട തീര്‍ക്കുന്നതിനു
മണ്‍ചിരാതിന്‍ വെട്ടത്തില്‍ 
ഒരു കരിമഷിക്കോലം
ഗുരുതി തീര്‍ത്തതെന്നു മാത്രം കരുതീടുക
..............................
............................................

ഇളക്കങ്ങള്‍

ഇളക്കങ്ങള്‍
.........................

ചുംബന ചൂടില്‍
ഇളകിയാടിയത്
എന്നിലെ ഞാനാണ്
നിന്നിലെ നീയുമാണ് 

ഇന്നലേ വരെ
നീയെനിക്കാങ്ങളയായിരുന്നു
ഞാന്‍ നിനക്കു  പെങ്ങളും
ഇന്നതൊന്നുമല്ലാതാക്കിടുന്നുവല്ലോ 

ഈ വൈദ്യുത കാന്തികം ചുംബനം

ചുണ്ടുകള്‍ കോര്‍ത്തപ്പോള്‍
വരണ്ടതു പുഴയായിരുന്നു
തെളിഞ്ഞതു പൊള്ളുന്ന സൂര്യനും
ഇമക്കുഴിയില്‍ തെളിഞ്ഞത്
ഇരുളാണോ പകല്‍ പൂക്കും വെളിച്ചമാണോ

തെറ്റ് ശരിക്കായും ശരി തെറ്റിനായും
വാദമുഖങ്ങള്‍ തുറക്കുന്നതും
ഉള്ളില്‍ വേവുമൊരഗ്നിയില്‍
ചുട്ടു വെണ്ണീറാവുന്നതും
നിമിഷ നൊടികള്‍ക്കിടയിലല്ലോ സഖേ

മധുരിക്കുന്ന ചുണ്ടില്‍
കനകമൊഴിയായി തീര്‍ന്നതു
വൈദ്യുത കാന്തികം ചുംബനം
കാമം തീര്‍ത്തോരു പ്രണയമത്
പ്രണയംതീര്‍ത്ത കാമമല്ലതു നിശ്ചയം

ചുംബിക്കും മുമ്പേ ചുംബന ചൂടറിഞ്ഞില്ല
ചുംബനചൂട്ടില്‍ കുളിര് കൊണ്ടുപോയതു
എനിക്കെന്‍  ആങ്ങളയെ
നിനക്ക് നിന്‍ പെങ്ങളെയും

നേരാണോ
നെറിയാണോ
നേരും നെറിയും തീര്‍ക്കുമൊരു നൊമ്പരമാണോ
അറിയില്ല നീതിയിന്‍ നൈരന്തര്യമേതെന്ന്

അറിയാതെയെന്നു ചൊല്ലി
ഭീരുവാകാന്‍ ഞാനില്ല
അറിഞ്ഞെന്നുപറഞ്ഞു
കൊമ്പുകുലുക്കി മസ്തകം പൊക്കിടാനു
മില്ല ഞാന്‍

ചുംബനം
ചുടുചുംബനമതു
ഇരുളാണോ പകല്‍ പൂക്കും വെളിച്ചമാണോ
ഈ വൈദ്യുത കാന്തികം ചുംബനം
..............................

.....................................


Friday, September 21, 2012

സാമൂഹ്യപാഠം

സാമൂഹ്യപാഠം
.....................................................
കവിത
ടി.സി.വി സതീശന്‍

ഏ സീ റൂമിലിരുന്നു
ഞാന്‍ ഊര്‍ജ്ജ പ്രതിസന്ധിയെക്കുറിച്ച്
എത്യോപ്പ്യായിലെ പട്ടിണിക്കോലങ്ങളെ,
ബൊളീവിയയിലെ നരനായാട്ടിനെ,
ആദിവാസി ഊരുകളിലെ അച്ഛനെയറിയാത്ത
പൈതങ്ങളെ കുറിച്ച് സങ്കടപ്പെട്ടു .
അവിഹിതങ്ങള്‍ കണ്ണീരായി പൊഴിച്ചു

സങ്കടം കണ്ട അനുചാരിക
കയ്യില്‍ റോയല്‍ സല്യൂട്ടുമായി വന്നു
സ്പടിക ഗ്ലാസ്സില്‍ അവളൊഴിച്ച സന്തോഷം
കുടിച്ചു തീര്‍ത്തപ്പോള്‍ എന്റെ സങ്കടം അവളായി

ഊര്‍ജ്ജം .. ഊര്‍ജ്ജത്തെ കുറിച്ച് സംസാരിക്കാം
കൈഗയും കൂടംകുളവും ഞാന്‍ കണ്ടിരുന്നില്ല
സാമ്രാജ്യങ്ങളില്‍ തകര്‍ന്നടിഞ്ഞ ന്യൂക്ലിയര്‍
പ്ലാന്റുകളെ കുറിച്ച് ഞാന്‍ വായിച്ചിരുന്നില്ല

എന്റെ മുന്നിലെ ഊര്‍ജ്ജം റോയല്‍ സല്യൂട്ടായിരുന്നു
ചൂട് പകരും അവളുടെ മൃദുല മേനിയായിരുന്നു,
സഹന സമരവും നിതാന്ത ജാഗ്രതയും ,
സഹശയനത്തിലൂടെ ഞാനനുഭവിച്ചറിഞ്ഞു

കുടിച്ചുതീര്‍ത്ത കള്ളിന്റെ കുടിശ്ശിക
കുടുംബ ബജറ്റിന്റെ മൂന്നിലൊന്ന്
കൂടെയിരുന്നു ചിരിച്ചു കാട്ടി
അവള്‍ കൊണ്ടുപോയത് അതിലുമേറെ ,

കള്ളിറങ്ങി തലയില്‍ വെളിവ് വന്നപ്പോള്‍
ഞാന്‍ പ്രതിസന്ധിയെ കുറിച്ചു പറഞ്ഞു,
ചിലവുകുറഞ്ഞ സൌരോര്‍ജ്ജത്തെ ,
കാറ്റാടി യന്ത്രങ്ങളെ കുറിച്ചു പറഞ്ഞു ..

വൈകിയോടിയ ബുദ്ധിയില്‍
കണ്ണോടു കണ്ണട ചേര്‍ത്തുവെച്ചപ്പോള്‍ ,
കൈഗയില്‍ ആരുമുണ്ടായില്ല .,
കൂടംകുളത്ത് ആരുമുണ്ടായിരുന്നില്ല

വിഗിരണങ്ങള്‍ വിസ്സര്‍ജ്ജ്യങ്ങളായി
എന്റെ കിടപ്പുമുറിയെ കീഴ്പ്പെടുത്തിയത്
വൈകിയാണെങ്കിലും ഞാനറിഞ്ഞു ,
മണ്ണ് മണ്ണല്ലാതായി തീര്‍ന്നിരുന്നു ...
.............................................................................
TC.V.SATHEESAN
SREEREKHA
PO- ANNUR
PAYYANUR -670307
MOB NO : 9447685185

 

Thursday, July 12, 2012

വേശ്യ
.........................
കവിത
ടി.സി.വി.സതീശന്‍
.........................................

ചുംബനം ഏറ്റുവാങ്ങിയപ്പോള്‍
എന്‍റെ ചുണ്ടുകള്‍ക്കറിയില്ല
അതു വേശ്യയുടെതാണെന്ന്
മുഴുത്ത മാറില്‍ മുഖമമര്‍ത്തിയപ്പോള്‍
മുലകള്‍ പറഞ്ഞില്ല
അതു പിഴച്ച പെണ്ണിന്‍റെതെന്ന്
എന്‍റെ ഉഷ്ണത്തെ കെടുത്തിയ
മഞ്ഞുമലകള്‍ ആയിരുന്നു അവള്‍

അഗ്നികള്‍ കെട്ടടങ്ങുകയും
മഞ്ഞുരുകുകയും ചെയ്ത
പശിയടങ്ങിയ രാത്രിയില്‍
ഞാന്‍ തളര്‍ന്നുറങ്ങിയപ്പോള്‍
അരികില്‍ അവളുണ്ടായിരുന്നു
എന്‍റെ പ്രണയിനിയായി ..

പുലര്‍കാലത്തെ
സൂര്യനെ തഴുകി വന്ന കാറ്റാണ്‌ പറഞ്ഞത്
അവള്‍ വേശ്യയാണ്,പിഴച്ചവളാണെന്ന്
വെയില് മൂത്തപ്പോള്‍
വെളിപാട് പോലെ ഞാനും പറഞ്ഞു
അവള് പിഴച്ചവളാണ് , വേശ്യയാണ് .
..............................
.......................................

Tuesday, July 10, 2012

ഒരു കുമ്പസാര കുറിപ്പ്
........................................................................
(കവി ഏ . അയ്യപ്പന് .. )
..............................
...........
ടി.സി.വി. സതീശന്‍
.............................................

ഒരു തണല്‍ മരമാകാന്‍
നീ കൊതിച്ചില്ല
ശിശിരമോ വസന്തമോ
നിന്നെ തേടിയെത്തിയതുമില്ല
നീ കത്തുന്ന വെയിലായിരുന്നു
പൊള്ളുന്ന വേനലായിരുന്നു

നിഴലാകാന്‍ നിനക്ക് വയ്യായിരുന്നു
നിഴലാകാന്‍ നീ ആരെയും അനുവദിച്ചതുമില്ല
ത്യാഗത്തിന്‍റെതോ  ലാഭത്തിന്‍റെതോ
ആയ ഒരു കണക്കു പുസ്തകം ഇല്ലായിരുന്നു
നിന്‍റെ ജീവിതത്തിന്‍ താളുകള്‍ നിറച്ചത്
കത്തുന്ന സൂര്യനായിരുന്നു
പൊള്ളുന്ന വെയിലായിരുന്നു ..

പകല്‍ വെളിച്ചത്തില്‍
സൂര്യന് നേരെയുള്ള നിന്‍റെ നിരാസത്തെ
നിഷേധിയെന്നും നിരാശനെന്നും
വിളിച്ചവര്‍ ഈ ശൂന്യതയില്‍
നീ ,
ജീവിതത്തിന്‍റെ പച്ച പരമാര്‍ത്ഥം
എന്നേറ്റു പറയുകയാണ്‌ ..
കാല്‍വരിക്കുന്നിലെ മരക്കുരിശില്‍
വേദനയേറ്റു വാങ്ങിയ യേശുവിനെ പോലെ..

Tuesday, June 19, 2012

കീടവും ശലഭവും മുടന്തനും
...............................................

കുരുടന്‍ വെളിച്ചത്തെ തേടുന്നത് പോലെ
മുടന്തന്‍ ആകാശത്തേ കാണുന്നത് പോലെ
കീടത്തിനു ശലഭമാകാന്‍ മോഹം
പൂമ്പൊടികളില്‍ ഒരു പരാഗണം
മധു നുണഞ്ഞുള്ള ജീവിതം
കീടം ഉള്ളറകള്‍ തുറന്നു

വ്യര്‍ത്ഥ ജീവിതമിതു
കെട്ട നിയോഗമെന്ന്
കീടം വിലപിച്ചു
കുരുടനും മുടന്തനും അതേറ്റു കരഞ്ഞു

സ്വപ്നങ്ങള്‍ക്ക് പരിധി വെയ്ക്കാത്തതിനു
ശലഭം കീടത്തെ ശ്വാസിച്ചു
മുടന്തന്‍റെ നിസ്സഹായതയില്‍
ആകാശം സഹതപിച്ചു
ഇരുള് കുരുടന് കൂട്ടുകിടന്നു ..

വെളിച്ചം കുരുടനോട് പറഞ്ഞു
കെട്ടുപോയ കാഴ്ചകള്‍ കണ്ടു
നിന്‍ മനമുരുകുന്നില്ലല്ലോ

ശലഭം കീടത്തിനോട്
പൂക്കള്‍ വാടുന്നതും കരിയുന്നതും
നീയറിയുന്നില്ലല്ലോ

മുടന്തന്‍ താഴോട്ടു നോക്കി
എല്ലാവര്‍ക്കും മുടന്തുള്ളതായി കണ്ടു
കീടത്തിനു സമാധാനമായി
കുരുടനും മുടന്തനും സമാധാനമായി
..............................................................
നരനും വാനരനും
...............................

ഇരുകൈകള്‍ മാടി
വാനരന്‍ വിളിച്ചൂ
വാ .. നരാ

ഉപാധികളില്ലാത്ത ഒരു പന്തയം
ഉപാധികള്‍ കേട്ടു മാത്രം ശീലമുള്ള
നരന്‍ വാ പൊളിച്ചു

ഈ കൊമ്പില്‍ നിന്നും
ആ കൊമ്പിലേക്ക് ചാടണം
നരന്‍ ചിരിച്ചു

ഇത്രേയുള്ളൂ
നല്ല ട്രിപ്പീസു കളിക്കാരനായ
നരന്‍ ഒന്നല്ല
ഒരൊമ്പതു കൊമ്പുകള്‍ ചാടി
വാനരന്‍ ചിരിച്ചു
തീപ്പെട്ടിക്കോല്
........................

തലയിലൊരിത്തിരി കുടുമ
നിറച്ചവന്‍ നീ
കാണാനൊത്തിരി സുന്ദരന്‍
എങ്കിലുമുള്ളിലൊളിപ്പിച്ചതു
തീയാണല്ലോ ..
..........................................
മഴ
.....................

മഴ
പ്രണയമാണ്
വിരഹവുമാണ്
ആതുരതകളുടെ
ആകുലതകളുടെ
പെരുമഴയാണ് ..

മീനത്തിലെ ചൂടില്‍
ഒരു പ്രണയലേഖനമായ്
ചാറ്റല്‍ മഴയെത്തുന്നു
വിക്ഷുബ്ദ യൌവ്വനത്തില്‍
മിഴിക്കോണുകളിടറുന്നതുപോല്‍
ചാറ്റല്‍മഴ പെരുമഴയായി തീരുന്നു

സ്വര്‍ണ്ണ നൂലുകള്‍
ഉതിര്‍ക്കുന്ന മഴ
നിറ യൌവ്വനമാണ്
അവിടെ യൌവ്വനം മാത്രമേയുള്ളൂ

പെയ്തൊഴിഞ്ഞ ആകാശം
വാര്‍ദ്ധക്യത്തിന്‍റെ
വിങ്ങലുകളും
തെങ്ങലുകലുമാണ്
വാര്‍ദ്ധക്യം
വിരസതയുടെതാണ് ...

മഴ
ഊര്‍വ്വരതയും വിശുദ്ധിയുമാണ്
പ്രണയം പോലെ
മഴയും പെയ്തു കൊണ്ടേയിരിക്കും

മൂടിക്കെട്ടിയ മേഘങ്ങള്‍
വിരഹത്തിന്‍റെത്
പെയ്തൊഴിയാത്ത മഴ
ക്ഷോഭത്തിന്‍റെത്
തിമര്‍ത്താടുന്ന മഴ
ദുരിതത്തിന്‍റെതുമാണ്

കുടിലുകള്‍ തകര്‍ത്ത്
കുലടയാകുന്ന മഴ
വിരഹത്തിന്‍റെയും
ദുരന്തങ്ങളുടെതുമാണ്

മഴ മഴയായി തന്നെ
പ്രണയത്തിന്‍റെ,
വിരഹത്തിന്‍റെ
പെരുമഴയായി തുടരട്ടേ
.....................................................

Saturday, May 26, 2012

രുദ്രാക്ഷ വഴികള്‍...........................
കവിത 

.....................................
ടി.സി.വി.സതീശന്‍
..............................
...............

ഗൌതമാ ..
നീര്‍വ്വാണന്‍ നീ
ബോധ ദീപ്തന്‍ ശ്രീ ബുദ്ധന്‍
സത്യമേതെന്നുമെന്തെന്നുമന്വേഷിച്ചവന്‍
പൂര്‍ണ്ണ ജ്ഞാനത്തിനായി നിലകൊള്ളുന്നവന്‍
സ്വയം ഉത്ബോധിതന്‍ നീ സമ്പൂജ്യന്‍

നരകവഴിയില്‍ നിന്നൊന്നു മാറീടുവാന്‍
നീര്‍വ്വാണ സമക്ഷത്തിങ്കല്‍ അലിഞ്ഞില്ലാതാവാന്‍
ഇരുള്‍മൂടുമീ മനസ്സിന്നൊരു വെളിച്ച വഴി ചൊല്ലീടുക
ആശയാല്‍ വെറുപ്പാല്‍ അവജ്ഞ്ഞയാല്‍
തളരുമീ മനസ്സില്‍ നിന്നൊരു മോചനം
മടുത്തുയീ തീരാ ദൂരങ്ങളാം രുധിരവഴികള്‍
പൂര്‍ണ്ണജ്ഞാനി നീ , ചൊല്ലുക
മറുകരയ്ക്കുള്ള  വഴിയേതെങ്കിലും

കണ്ണ് കണ്ണിനെ ,
കാത് കാതിനെ ,
സംശയത്തിന്‍ മുള്‍മുനയില്‍ നിര്‍ത്തുമീ
നോവുജീവിതം തീര്‍ക്കും പകലുകള്‍
കൂരിരുള്‍ പടരുന്നുവല്ലോ നിത്യവും

വയ്യായെനിക്കിനീ നോവുനീറും
നൊമ്പരത്തെ താങ്ങിടുവാന്‍
വയ്യാ , കൊലയുടെ ,
ചതിയുടെ യീ രുധിരവഴികള്‍ താണ്ടിടാന്‍
ഗൌതമാ.. വഴി തുറന്നേ തരിക നീ
മറു കരയ്ക്കുള്ളോരു വെട്ടം തെളിച്ചീടുക

ഗൌതമാ ..
നേരിന്‍റെ നാരായ വഴിയേതു 
നീര്‍വ്വാണത്തിലേക്കുള്ള രുദ്രാക്ഷ വഴിയേത് 
ബോധ ദീപ്തിയിലേക്കുള്ള സത്യ വഴിയേതെന്ന്
ചൊല്ലുക  നീ ..
.....................................................................
t.c.v.satheesan
sreerekha
po : annur
payyanur - 670307
mob no :9447685185

Friday, May 18, 2012

അകക്കണ്ണ്: ദൈവം കാത്തു,ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ !!

അകക്കണ്ണ്: ദൈവം കാത്തു,ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ !!: ദൈവം കാത്തു,ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ !! .............................. ..... തെങ്ങില്‍ നിന്നും വീണു രാമന്‍ കാലൊടിഞ്ഞു വേദന കൊണ്ട...

ദൈവം കാത്തു,ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ !!

ദൈവം കാത്തു,ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ !!
...................................


തെങ്ങില്‍ നിന്നും വീണു രാമന്‍ 
കാലൊടിഞ്ഞു വേദന കൊണ്ട് പുളയുന്നു
അയാളെ നോക്കി അവര്‍ പറഞ്ഞു
ദൈവം കാത്തു ,
ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ ,
സമാധാനപ്പെടുക ..

പുഴയില്‍ വീണു മരിച്ച
കുട്ടിയുടെ അമ്മ രഞ്ജിനി നെഞ്ചു പൊട്ടി കരയുന്നു
വിധി , ദൈവത്തിനു നന്ദി പറയുക
അവര്‍ സമാശ്വസിപ്പിച്ചു

അമ്പത്തിയൊന്നു വെട്ടുകളേറ്റ്
മുഖം വികൃതമാക്കപ്പെട്ടു കൊല്ലപ്പെട്ടവന്‍റെ ഭാര്യയോടു ,
അച്ഛന്‍റെ മൃതശരീരത്തില്‍ കെട്ടിപ്പിടിച്ചു കരയുന്ന മകനോട്‌
അവര്‍ പറഞ്ഞു ... വിധി ,
അച്ഛന്‍ രക്തസാക്ഷിയാണ്
ഭര്‍ത്താവ് രക്തസാക്ഷിയാണ്
രക്തസാക്ഷിയാവുക ചെറിയ കാര്യമല്ല

വിധി , ദൈവം കാത്തു ,
ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ
സുരക്ഷിതമായ ഈ മൂന്നു വാക്കുകളില്‍ കുടുക്കി
ജീവിതം ആടിത്തീര്‍ക്കുകയും
ആഘോഷിക്കുകയും ചെയ്യുകയാണ്    നമ്മള്‍ .

ഒരു ദിവസം വിധി
നമ്മോടു ചോദിച്ചേക്കാം
ആയ കാലത്ത്  ഒന്നും ചെയ്തില്ലല്ലോ
പിന്നെ എന്തിനീ കണ്ണീരു പൊഴിക്കുന്നു ?
ഉത്തരം മുട്ടി അന്നു നമുക്ക് പറയാം
ദൈവം കാത്തു ,
വിധി ., ഇത്രയൊക്കെയല്ലേ സംഭവിച്ചുള്ളൂ .

Sunday, May 13, 2012

ഉത്തരയുടെ വിലാപം

ഉത്തരയുടെ വിലാപം
.........................................


സുഭദ്രേ , നീയുറങ്ങുകയാണോ
പാര്‍ഥന്‍ വിലപിച്ചു
വ്യൂഹങ്ങള്‍ കടക്കേണ്ട വഴികള്‍ തീര്‍ന്നില്ലല്ലോ
മകര ,കൂര്‍മ്മ , സര്‍പ്പ വ്യൂഹങ്ങള്‍ കടന്നതല്ലേയുള്ളൂ
താണ്ടാന്‍ ഇനിയുമെത്ര ദൂരങ്ങള്‍ കിടക്കുന്നൂ സഖേ

ചക്രവ്യൂഹത്തിലകപ്പെട്ടവന്‍ അഭിമന്യൂ
ചതിയാല്‍ അവന്‍ കവച കുണ്ഡലങ്ങള്‍ അഴിഞ്ഞു വീണതും
കൊടുംചതിയുടെ ഗദയാല്‍ പിളര്‍ന്ന
തലയില്‍ നിന്നൊഴുകും നിണത്തെ നോക്കി ഗുരുവരന്‍
തന്ത്ര  കുതത്ര കുലപതി ദ്രോണന്‍
കണ്ണിറുക്കി മോണകാട്ടി ചിരിച്ചൂ ,രസിച്ചൂ

വിരശൂരനാം കര്‍ണ്ണാ
നാണമില്ലല്ലോ നിനക്കീ കൊടുംവഞ്ചനക്ക് കൂട്ടിരിക്കുവാന്‍
പിന്നില്‍ നിന്നുമെയ്തോരമ്പിലെ
വീര പരാക്രമം നാളെയെങ്ങിനെ നാലാള്‍
കൂടിയിരുന്നു പറയുമെന്നത് ഓര്‍ത്തതേയില്ല നീയ്

ദുശ്ശാസനപുത്രനവന്‍
വേണ്ടാ വേണ്ടയധികം പറയേണ്ടതില്ല
നേരെന്ത് നെറിയെന്തെന്നതേതു മറിയാത്ത   
ദുര്‍മ്മോഹകാരന്‍ ദുശ്ശാസനന്‍ തന്നെയല്ലോ അവന്‍ തന്ത

ഒഴുകുന്ന നിണത്തില്‍
പിടയുന്ന കഴുത്തില്‍ നോക്കി
ഉത്തരയവള്‍ നെഞ്ചത്തടിച്ചു വിലപിച്ചൂ
തീയാണ് കണ്ണില്‍ ചുടുനീരാണുതിരുന്നതു
ഇല്ല തളിര്‍ക്കില്ലൊരു പച്ചപ്പുമീ ഭൂവില്‍

പാര്‍ത്ഥാ ..
നിയിതൊന്നും കേള്‍ക്കുന്നതും കാണുന്നതുമില്ലേ
എന്തെങ്കിലുമൊരുത്തരം നല്‍കീടുകയുടന്‍
ഉത്തരമില്ലാത്ത അവള്‍ തന്‍ ചോദ്യശരങ്ങള്‍ക്കു
പാതി വെച്ചൊഴിഞ്ഞ മാര്‍ഗ്ഗങ്ങള്‍
നീ പതിയെ ചൊല്ലികൊടുക്കുക കാതില്‍
നേരിന്‍റെ നേര് പറഞ്ഞുകൊടുക്കുക

ഉത്തര തന്‍ കണ്ണീര്‍ശാപമേറ്റു കരിയും
ഈ പച്ചപ്പിനെ കാത്തു കൊള്ളുക പാര്‍ത്ഥാ 
വേണ്ടായിനിയൊരു നിണബലി, നരബലി
വേണ്ടാ നമുക്കു ചതിയില്‍ പൂണ്ടൊരു ശത്രുരാജ്യവും 
നേരിന്‍റെ നെറിയുടെ നാട്ടില്‍ നേരല്ലാത്തതൊന്നും വേണ്ടാ

സുഭദ്രേ , എഴുന്നേല്‍ക്കുക
പാതി മറഞ്ഞ സത്യത്തെ കേട്ടുകൊള്‍ക നീ
പടര്‍ക്കളത്തില്‍ ചതിയാല്‍ പിടയും
ഇനിയൊരഭിമന്യുവിനെ പെറ്റിടാതെ നോക്കീടുക
പച്ചയാം പച്ചപ്പില്‍ ചോരവീണു ചുവക്കാതെ നോക്കുക നീയ്

എല്ലാം കണ്ട് ഉള്ളില്‍ ചിരിക്കും കൃഷ്ണാ
ഉത്തരയവള്‍ തന്‍ പതിയെ കൊടുക്കുവാന്‍
എന്തുണ്ട്  നിന്‍കയ്യില്‍ ആ കള്ളച്ചിരിയല്ലാതെ
ഉപദേശങ്ങളുടെ ഉപദേശീ
നിനക്ക് നമോ :വായം ചൊല്ലുന്നു ഈയുള്ളവന്‍ .

Saturday, May 12, 2012

പോര്‍ട്രെയിറ്റ്

പോര്‍ട്രെയിറ്റ്

................................
കവിത
ടി.സി.വി.സതീശന്‍
..............................


അയാള്‍ മാര്‍ക്സിനെ കുറിച്ച് പറഞ്ഞു
ഏംഗല്‍സിനെ കുറിച്ച് പറഞ്ഞു
മൂലധനത്തിന്‍റെ ഉദ്ധരണികള്‍ ചൊല്ലി
മുഷ്ടി ചുരുട്ടി കൈകള്‍ ആകാശത്തേക്കെറിഞ്ഞു
ഞാനും അതേറ്റു വിളിച്ചു
എനിക്കൊന്നും മനസ്സിലായിരുന്നില്ല

അയാള്‍ ഴാങ്ങ് പോള്‍ സാര്‍ത്രിനെ,
ആല്‍ബേര്‍ കാമുവിനെ,
ഫ്രെഡ്രിക് നിഷെയേ കുറിച്ച് പറഞ്ഞു
പുസ്തക കൂമ്പാരങ്ങള്‍ക്കിടയില്‍
വായനയുടെ ആകാശപ്പരപ്പില്‍
ഞാനെന്നെ തേടിയലഞ്ഞു
വെറുതെ താടി രോമങ്ങള്‍ വളര്‍ന്നതല്ലാതെ
മറ്റൊന്നും ഉണ്ടായില്ല

എഴുപതുകളിലെ ക്ഷുബ്ദയവ്വനം
വസന്തത്തിന്‍റെ ഇടിമുഴക്കം പ്രഖ്യാപിച്ചു
തോക്കിന്‍ കുഴലില്‍ പറ്റിപിടിച്ച നിണപ്പാടുകള്‍ തുടച്ച്
അവര്‍ ഗുഹാമുഖത്തേക്ക്
കരിഞ്ഞ ആമാശയത്താല്‍
ചത്ത ആവേശവുമായി യാത്രയായി
താടിരോമങ്ങള്‍ പിന്നെയും വളര്‍ന്നു

ആഗോളീകരണത്തിന്‍റെ
വശപ്പെടുത്തലുകളെ വശംകെടലുകളെ കുറിച്ച്
അടുക്കളയിലേക്കു നീണ്ടു വരുന്ന കാണാച്ചരടുകളെ കുറിച്ച്
വാതോരാതെ അയാള്‍ പ്രഭാഷണം ചെയ്തു
ഞാന്‍ ഉച്ചത്തില്‍ കയ്യടിച്ചു
എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല

അസ്ത്വിതം തേടിയുള്ള ഈ യാത്രയില്‍
എനിക്ക് ലഭിച്ചത് നിസ്സംഗതയില്‍ പൊതിഞ്ഞ
ബൊഹീമിയത്വമാണ്
പ്രതിഷേധത്തിന്‍റെയും നിരാശയുടെതുമായ
നോവും നൊമ്പരവും ആണ്

എന്ത് പഠിച്ചു എന്ന ചോദ്യത്തിന്
ഒന്നും പഠിച്ചില്ല എന്ന ലളിതമായ ഉത്തരം തരുന്ന
സാമൂഹ്യ പരിസരത്തു നിന്ന്
തീയും നോവും നൊമ്പരവും ചേര്‍ത്തു
ഞാനെന്‍റെ താടിരോമങ്ങളെ നീട്ടി തടവി
ഇതുമൊരു ജീവിതം എന്ന് സമാശ്വസിച്ചു .
.......................................................................................................
ടി.സി.വി.സതീശന്‍
ശ്രീരേഖ
പോസ്റ്റ് : അന്നൂര്‍
പയ്യന്നൂര്‍ - 670307
മൊബൈല്‍ : 9447685185