Tuesday, June 19, 2012

കീടവും ശലഭവും മുടന്തനും
...............................................

കുരുടന്‍ വെളിച്ചത്തെ തേടുന്നത് പോലെ
മുടന്തന്‍ ആകാശത്തേ കാണുന്നത് പോലെ
കീടത്തിനു ശലഭമാകാന്‍ മോഹം
പൂമ്പൊടികളില്‍ ഒരു പരാഗണം
മധു നുണഞ്ഞുള്ള ജീവിതം
കീടം ഉള്ളറകള്‍ തുറന്നു

വ്യര്‍ത്ഥ ജീവിതമിതു
കെട്ട നിയോഗമെന്ന്
കീടം വിലപിച്ചു
കുരുടനും മുടന്തനും അതേറ്റു കരഞ്ഞു

സ്വപ്നങ്ങള്‍ക്ക് പരിധി വെയ്ക്കാത്തതിനു
ശലഭം കീടത്തെ ശ്വാസിച്ചു
മുടന്തന്‍റെ നിസ്സഹായതയില്‍
ആകാശം സഹതപിച്ചു
ഇരുള് കുരുടന് കൂട്ടുകിടന്നു ..

വെളിച്ചം കുരുടനോട് പറഞ്ഞു
കെട്ടുപോയ കാഴ്ചകള്‍ കണ്ടു
നിന്‍ മനമുരുകുന്നില്ലല്ലോ

ശലഭം കീടത്തിനോട്
പൂക്കള്‍ വാടുന്നതും കരിയുന്നതും
നീയറിയുന്നില്ലല്ലോ

മുടന്തന്‍ താഴോട്ടു നോക്കി
എല്ലാവര്‍ക്കും മുടന്തുള്ളതായി കണ്ടു
കീടത്തിനു സമാധാനമായി
കുരുടനും മുടന്തനും സമാധാനമായി
..............................................................
നരനും വാനരനും
...............................

ഇരുകൈകള്‍ മാടി
വാനരന്‍ വിളിച്ചൂ
വാ .. നരാ

ഉപാധികളില്ലാത്ത ഒരു പന്തയം
ഉപാധികള്‍ കേട്ടു മാത്രം ശീലമുള്ള
നരന്‍ വാ പൊളിച്ചു

ഈ കൊമ്പില്‍ നിന്നും
ആ കൊമ്പിലേക്ക് ചാടണം
നരന്‍ ചിരിച്ചു

ഇത്രേയുള്ളൂ
നല്ല ട്രിപ്പീസു കളിക്കാരനായ
നരന്‍ ഒന്നല്ല
ഒരൊമ്പതു കൊമ്പുകള്‍ ചാടി
വാനരന്‍ ചിരിച്ചു
തീപ്പെട്ടിക്കോല്
........................

തലയിലൊരിത്തിരി കുടുമ
നിറച്ചവന്‍ നീ
കാണാനൊത്തിരി സുന്ദരന്‍
എങ്കിലുമുള്ളിലൊളിപ്പിച്ചതു
തീയാണല്ലോ ..
..........................................
മഴ
.....................

മഴ
പ്രണയമാണ്
വിരഹവുമാണ്
ആതുരതകളുടെ
ആകുലതകളുടെ
പെരുമഴയാണ് ..

മീനത്തിലെ ചൂടില്‍
ഒരു പ്രണയലേഖനമായ്
ചാറ്റല്‍ മഴയെത്തുന്നു
വിക്ഷുബ്ദ യൌവ്വനത്തില്‍
മിഴിക്കോണുകളിടറുന്നതുപോല്‍
ചാറ്റല്‍മഴ പെരുമഴയായി തീരുന്നു

സ്വര്‍ണ്ണ നൂലുകള്‍
ഉതിര്‍ക്കുന്ന മഴ
നിറ യൌവ്വനമാണ്
അവിടെ യൌവ്വനം മാത്രമേയുള്ളൂ

പെയ്തൊഴിഞ്ഞ ആകാശം
വാര്‍ദ്ധക്യത്തിന്‍റെ
വിങ്ങലുകളും
തെങ്ങലുകലുമാണ്
വാര്‍ദ്ധക്യം
വിരസതയുടെതാണ് ...

മഴ
ഊര്‍വ്വരതയും വിശുദ്ധിയുമാണ്
പ്രണയം പോലെ
മഴയും പെയ്തു കൊണ്ടേയിരിക്കും

മൂടിക്കെട്ടിയ മേഘങ്ങള്‍
വിരഹത്തിന്‍റെത്
പെയ്തൊഴിയാത്ത മഴ
ക്ഷോഭത്തിന്‍റെത്
തിമര്‍ത്താടുന്ന മഴ
ദുരിതത്തിന്‍റെതുമാണ്

കുടിലുകള്‍ തകര്‍ത്ത്
കുലടയാകുന്ന മഴ
വിരഹത്തിന്‍റെയും
ദുരന്തങ്ങളുടെതുമാണ്

മഴ മഴയായി തന്നെ
പ്രണയത്തിന്‍റെ,
വിരഹത്തിന്‍റെ
പെരുമഴയായി തുടരട്ടേ
.....................................................